വെയിലിൻ്റെ കാഠിന്യം കുറയുംതോറും കടലിൻ്റെ സന്തോഷം കൂടി വന്നു.തന്നോട് കൂട്ടുകൂടാൻ എത്തിയവരുടെ തിരക്ക് അവളെ ആവേശം കൊള്ളിച്ചു. അവൾ അവർക്കു വേണ്ടി ആടി, പാടി, തമാശ പറഞ്ഞു, പൊട്ടിച്ചിരിച്ചു.അവർക്കൊപ്പം കളിച്ചു.എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ചു...സ്നേഹിച്ചു. പക്ഷേ രാത്രിയടുത്തപ്പോൾ എല്ലാവരും യാത്രയായി. ഓരോ കാരണങ്ങൾ പറഞ്ഞ്, ഒറ്റക്കും കൂട്ടമായും.അവർക്കൊപ്പം എത്താൻ അവൾ ആവതും ശ്രമിച്ചു. സർവ്വ ശക്തിയുമെടുത്ത് ആഞ്ഞടിച്ചു...ആർത്തലച്ചു.രോഷം സങ്കടത്തിനു വഴിമാറി.തൻ്റെ കൂട്ടുകാർ ഉപേക്ഷിച്ചു പോയ കടലപ്പൊതികളും മിഠായിക്കടലാസുകളും നോക്കി അവൾ സങ്കടപ്പെട്ടു. നിശ്ശബ്ദയായി കരഞ്ഞു...എല്ലാം കഴിഞ്ഞ് രാത്രിയിൽ ശാന്തയായ കടലിനെ നോക്കി നിറഞ്ഞ മിഴികളുമായി കര ചോദിച്ചു "നീയിതുവരെ എന്നെ കണ്ടില്ലേ?"
- അനാമിക